ഈശോ പറയുന്നു: "ശാരീരികമായ കാരുണ്യപ്രവൃത്തികൾക്ക് സ്വർഗ്ഗത്തിൽ പ്രതിസമ്മാനമുണ്ടെന്നു ഞാൻ പറഞ്ഞതുപോലെ ആത്മീയമായ കാരുണ്യപ്രവൃത്തികൾക്കും സ്വർഗ്ഗത്തിൽ പ്രതിസമ്മാനമുണ്ടെന്നു ഞാൻ പറഞ്ഞിരുന്നു. സത്യമായും ഞാൻ പറയുന്നു; മരിച്ചവരുടെ ആത്മാക്കൾക്കായുള്ള ഒരു പ്രാർത്ഥന കാരുണ്യത്തിന്റെ വലിയ ഒരു പ്രവൃത്തിയാണ്. അതിനു ദൈവം നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ ആർക്കുവേണ്ടി പ്രാർത്ഥിച്ചുവോ ആ ആത്മാക്കൾ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. ശരീരത്തിന്റെ പുനരുത്ഥാനത്തിൽ നിങ്ങളെല്ലാവരും വിധികർത്താവായ ക്രിസ്തുവിന്റെ മുമ്പിൽ ഒരുമിച്ച് കൂടുമ്പോൾ, ഞാൻ അനുഗ്രഹിക്കുന്നവരുടെ കൂടെ, ശുദ്ധീകരിക്കപ്പെടുന്ന സഹോദരങ്ങളോട് കാരുണ്യം കാണിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ദാനധർമ്മം നടത്തുകയും ചെയ്തവരുടെ ആത്മാക്കൾ ഉണ്ടായിരിക്കും. ഞാൻ നിങ്ങളോടു പറയുന്നു; ഒരു നന്മപ്രവൃത്തി പോലും ഫലമില്ലാത്തതായി പോകയില്ല. അനേകം ആളുകൾ സ്വർഗ്ഗത്തിൽ തെളിവായി പ്രകാശിക്കും. അവർ സുവിശേഷം പ്രസംഗിച്ചിട്ടില്ല; എന്നാൽ അവർ ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കൾക്കുവേണ്ടിയും പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും പ്രാർത്ഥിക്കയും സഹിക്കയും ചെയ്തിട്ടുണ്ട്. ലോകത്തിൽ, അറിയപ്പെടാത്ത പുരോഹിതരും അറിയപ്പെടാത്ത പ്രേഷിതരും, ദൈവം മാത്രം അറിയുന്ന, സഹനത്തിന്റെ ബലിയാടുകളായിരിക്കുന്നവരും, കർത്താവിന്റെ ശുശ്രൂഷയുടെ പ്രതിസമ്മാനം സ്വീകരിക്കും. കാരണം, അവരുടെ ജീവിതത്തെ, സഹോദര സ്നേഹത്തിനും ദൈവമഹത്വത്തിനുമായി നിരന്തര സ്നേഹബലിയായി അർപ്പിച്ചവരാണവർ. ഞാൻ സത്യമായി പറയുന്നു; നിത്യജീവിതത്തിലേക്ക് പലവഴികളിലൂടെ പ്രവേശിക്കാം. അതിൽ ഒന്ന് ഇതാണ്; ഇത് എന്റെ ഹൃദയത്തിന് വളരെ പ്രീതിയുളവാക്കുന്നു."
(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)