പിതാവായ ദൈവം മദർ എവുജീനിയ വഴി നൽകുന്ന സന്ദേശം
"ചില സമയത്ത് നിങ്ങളെ നോക്കുമ്പോൾ നിങ്ങളുടെ നിർഭാഗ്യസ്ഥിതിയിൽ എനിക്കു് അനുകമ്പ തോന്നാറുണ്ട്. ചില ആത്മാക്കളുടെ നിത്യസൗഭാഗ്യം ഉറപ്പാക്കാൻ, അവരുടെയടുത്ത് വർഷങ്ങളോളം ഞാൻ ചെലവഴിക്കാറുണ്ട്. എന്നാൽ, ഞാൻ സമീപത്ത് കാത്തു നിൽക്കുന്നുവെന്നോ ഓരോ നിമിഷവും അവരെ ക്ഷണിക്കുന്നുവെന്നോ അവരറിയുന്നന്നില്ല. എന്നാലും എനിക്കൊരു ക്ഷീണവുമില്ല. നിങ്ങളോടു കൂടെയായിരിക്കുന്നതാണ് എനിക്കാനന്ദം... നിങ്ങൾ ഒരു ദിവസം പിതാവിലേക്കു മടങ്ങിവരുമെന്നും മരിക്കുന്നതിനു മുമ്പ് ഒരു സ്നേഹപ്രവൃത്തിയെങ്കിലും എനിക്കു കാഴ്ച വയ്ക്കുമെന്നും പ്രതീക്ഷിച്ച് ഞാൻ കാത്തിരിക്കും.
ഉടൻ മരിക്കും എന്നു കരുതി കാത്തുകിടന്ന ഒരാളിന്റെ കഥ പറയാം. ഈ ആത്മാവ് ഒരു ധൂർത്തപുത്രനായിരുന്നു. ഞാൻ അയാൾക്കു സമൃദ്ധമായ അനുഗ്രഹങ്ങൾ നൽകിയതാണ്. പക്ഷേ, സ്നേഹപിതാവായ ഞാൻ കൊടുത്ത അനുഗ്രഹങ്ങളും ദാനങ്ങളും പാഴാക്കുകയായിരുന്നു അയാൾ. മാത്രവുമല്ല, എന്നെ അയാൾ കഠിനമായി വേദനിപ്പിക്കാനും തുടങ്ങി. ഞാൻ കാത്തിരുന്നു... പോകുന്ന വഴിയെല്ലാം ഞാനയാളെ അനുഗമിച്ചു. കൂടുതൽ അനുഗ്രഹങ്ങൾ നൽകി... ആരോഗ്യം, ധനം എല്ലാം ധാരാളമായി കൊടുത്തു... എൻ്റെ പരിപാലനയിൽ അയാൾ പിന്നെയും വൻനേട്ടങ്ങൾ നേടി. എന്നാൽ തിന്മയുടെ മങ്ങിയ വെളിച്ചത്തിലാണ് അയാൾ എല്ലാം നോക്കിക്കണ്ടത്. മാരകപാപങ്ങളുടെ, തെറ്റുകളുടെ, ഊടും പാവും കൊണ്ടു
തീർത്തതായിരുന്നു അയാളുടെ ജീവിതം....
എന്നിട്ടും സ്നേഹത്തിൽ ഒരു കുറവും വരുത്താതെ ഞാനയാളെ വിടാതെ പിന്തുടർന്നു കൊണ്ടിരുന്നു. നിരാകരണം അവഗണിച്ചും ക്ഷമയോടെ ഞാൻ കാത്തിരുന്നു. എന്നെങ്കിലും ഒരിക്കൽ എന്റെ സ്നേഹം മനസ്സിലാക്കി, പിതാവും രക്ഷകനുമായ എന്റെ അടുത്തേക്കും എന്റെ സ്നേഹത്തിലേക്കും അയാൾ മടങ്ങി വരുമെന്നു കരുതി ഞാൻ സന്തോഷത്തോടെ കഴിഞ്ഞു....
അങ്ങനെ ഒടുവിൽ അയാളുടെ അന്ത്യദിനങ്ങളായി. പിതാവായ എൻ്റെ പക്കലേക്കു മടക്കിക്കൊണ്ടുവരത്തക്കവിധം അയാളെ വിവേകിയാക്കാൻ ഞാനയാൾക്കൊരു രോഗം അയച്ചുകൊടുത്തു...
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു... ആ പാവപ്പെട്ട മകന് വയസ്സ് 74 ആയി. അയാളുടെ അവസാന മണിക്കൂർ വന്നു... മുമ്പത്തേതുപോലെ അപ്പോഴുമുണ്ട് ഞാൻ അടുത്ത്... പഴയതിലും കാരുണ്യത്തോടെ ഞാനയാളോടു സംസാരിച്ചു. അയാൾക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കാൻ എൻ്റെ തെരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെട്ടു;
ഞാൻ കൊടുക്കാനുദ്ദേശിക്കുന്ന പാപപ്പൊറുതി അയാൾ അപേക്ഷിക്കുന്നതിനുവേണ്ടി
പ്രാർത്ഥിക്കാൻ...
ഒടുവിൽ അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് അയാൾ കണ്ണു തുറന്നു; തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു... എന്നിലേക്കുള്ള നേർവഴിയിൽ നിന്ന് വ്യതിചലിച്ചു നടന്നത് അയാൾ ഓർമ്മിച്ചു.
സുബോധം വീണ്ടു കിട്ടിയപ്പോൾ അടുത്തു നിന്നവർക്കാർക്കും കേൾക്കാനാവാത്ത ദുർബ്ബലമായ ശബ്ദത്തിലയാൾ പറഞ്ഞു: "എൻ്റെ ദൈവമേ....! അങ്ങേക്ക് എന്നോടുള്ള സ്നേഹം എത്ര വലുതായിരുന്നുവെന്ന് ഞാനിപ്പോഴാണ് അറിയുന്നത്!
മോശമായ ജീവിതം വഴി ഞാനങ്ങയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു... എൻ്റെ എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പപേക്ഷിക്കുന്നു. സംഭ്രമകരമായ ഈ നിമിഷം, എല്ലാം ഞാൻ തിരിച്ചറിയുന്നു... എന്റെ പിതാവും രക്ഷകനുമായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.."
തൽക്ഷണം അയാൾ മരിച്ചു. ഇപ്പോൾ, ഇവിടെ, എന്റെ മുമ്പിലുണ്ട്...
ഞാനീ ആത്മാവിനെ പൈതൃകമായ സ്നേഹത്താലാണ് വിധിക്കുന്നത്. "എൻ്റെ പിതാവേ" എന്നയാൾ എന്നെ വിളിച്ചു; രക്ഷിക്കപ്പെടുകയും ചെയ്തു. കുറച്ചുനാൾ അയാൾ ശുദ്ധീകരണസ്ഥലത്തിൽ കിടക്കും. അതുകഴിഞ്ഞ് അനന്തകാലം സൗഭാഗ്യത്തിൽ.
ജീവിതകാലത്ത് അനുതപിച്ചാൽ ഇയാളെ രക്ഷിക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നു. എന്നേക്കും ഇയാളുടെ പിതാവാകണമെന്ന ആഗ്രഹം നിറവേറിയതിൽ എന്റെ
സ്വർഗ്ഗീയദൂതരൊത്ത് ഇന്ന് ഞാനേറെ സന്തോഷിക്കുകയാണ്..."
("ദൈവപിതാവ് മക്കളോടു സംസാരിക്കുന്നു" എന്ന ഗ്രന്ഥത്തിൽ നിന്ന്)