Monday, September 23, 2019

കാലത്തിൻ്റെ അടയാളങ്ങൾ





                   വി.മത്തായിയുടെ സുവിശേഷം 24:7 ൽ  നാം ഇങ്ങനെ വായിക്കുന്നു: "ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിൻ്റെ ആരംഭം മാത്രം."  
 ലോകം മുഴുവനിലും വ്യാപകമായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ സാധാരണ സംഭവങ്ങളായി തളളിക്കളയാവുന്നവയല്ല. മറിച്ച്, ഗൗരവതരങ്ങളായ ഭാവി സംഭവങ്ങളുടെ മുന്നറിയിപ്പുകളാണ് അവ. 
     ഫാ. സ്റ്റെഫാനോ ഗോബിയിലൂടെ പരിശുദ്ധ അമ്മ നൽകിയ സന്ദേശങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്‌. മാതാവ് പറയുന്നു: "നിങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിൻ്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി ജീവിക്കുവാൻ വേണ്ടി , വിശുദ്ധ ഗ്രന്ഥം എങ്ങിനെയാണ്‌ വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടതെന്ന്‌ നിങ്ങൾ മനസ്സിലാക്കുവിൻ."
      ജോൺ മാർട്ടിനസ്‌ എന്ന ദർശകനിലൂടെ വീണ്ടും മാതാവ്‌ 2018 ജൂലൈ മാസത്തിൽ സന്ദേശം നൽകി: "ദൈവനീതി നടപ്പിലാകുന്നതാണ് നിങ്ങളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്‌.  വി.മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന, ഈറ്റുനോവിൻ്റെ നടുവിലാണ് ലോകമിപ്പോൾ.  കാലാവസ്ഥയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളും നിത്യസംഭവങ്ങളാകുന്ന പ്രകൃതിദുരന്തങ്ങളുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്‌.  
     ദൈവം സ്നേഹമാണ്‌: എന്നാൽ ദൈവം നീതിയുമാണ്‌. അവിടുന്ന്‌ മനുഷ്യനെ ശിക്ഷിക്കുന്നില്ല.  സാത്താൻ്റെ പൈശാചിക സ്വാധീനത്താൽ മാനവരാശി അന്ധരാക്കപ്പെട്ട്‌, ദൈവത്തെ പരിഹസിച്ചു കൊണ്ട് ജീവിതം നയിക്കുകയാണ്‌. 
             വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന  വിശ്വാസത്യാഗത്തിൻ്റെ  സമയം വന്നുകഴിഞ്ഞു!  യുദ്ധം ആസന്നമാണ്‌; ഭൗതിക തലത്തിൽ മാത്രമല്ല,  ആത്മീയ തലത്തിലും..
       തിന്മയും അന്ധകാരവും കൊടി കുത്തി വാഴുന്ന ഈ കാലങ്ങളിൽ, പ്രാർത്ഥനയും ഉപവാസവും ഞാൻ നിങ്ങളിൽ നിന്ന്‌ ആവശ്യപ്പെടുകയാണ്‌.."
   2 തിമോത്തി 3:1-5 ൽ വി.പൗലോസ് ശ്ലീഹായും മുന്നറിയിപ്പു നൽകുന്നു: "ഒരു കാര്യം മനസ്സിലാക്കിക്കൊളളുക, അവസാന നാളുകളിൽ ക്ലേശപൂർണമായ സമയങ്ങൾ വരും. അപ്പോൾ സ്വാർഥസ്നേഹികളും ധനമോഹികളും അഹങ്കാരികളും ഗർവിഷ്ഠരും ദൈവദൂഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും. അവർ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുളളവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളിൽ ആസക്തിയുളളവരും അയിരിക്കും. അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട്‌ അതിൻ്റെ ചൈതന്യത്തെ നിഷേധിക്കും.."